ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടി വീണ്ടും തലസ്ഥാനനഗരിയെ പ്രക്ഷോഭക്കടലാക്കി കോക്രോച്ച് ജനതാ പാർട്ടി. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച പ്രതിഷേധം രാത്രി വൈകിയും തുടരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചതോടെ ഡൽഹി പോലീസും കേന്ദ്രസേനയും ജന്തർ മന്തർ വളഞ്ഞു.
പ്രതിഷേധത്തിനുള്ള സമയമായി ഡൽഹി പോലീസ് അനുവദിച്ചത് വൈകുന്നേരം അഞ്ചുവരെയായിരുന്നു. എന്നാൽ, മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിജെപി അധ്യക്ഷൻ അഭിജിത് ദീപ്കെ പ്രഖ്യാപിക്കുകയായിരുന്നു. രാത്രി വൈകിയും സമരം തുടരാനുള്ള പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കാൻ പോലീസ് തയാറായില്ല. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് മൈക്കിലൂടെ പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല.
പിന്നീട് പ്രദേശത്തെ വൈദ്യുതിബന്ധം വിഛേദിച്ചും കുടിവെള്ളം എത്തിക്കുന്നത് തടഞ്ഞും പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ പ്രതിഷേധം നടക്കുന്ന വേദിയിലേക്കു കടക്കാൻ പോലീസ് അനുവദിച്ചില്ല. അകത്തേക്കുള്ള വഴി പൂർണമായും പോലീസ് അടച്ചു.
ബലപ്രയോഗത്തിലേക്കു കടക്കാതെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണു പോലീസ് ശ്രമിച്ചത്. പോലീസിന്റെ അഭ്യർഥന മാനിച്ച് പ്രവർത്തകരിൽ ഭൂരിഭാഗവും പിരിഞ്ഞു പോയെങ്കിലും നേതാക്കൾ ഉൾപ്പെടെ വേദിയിലുണ്ടായിരുന്നവർ പിന്തിരിഞ്ഞില്ല.
ക്രമസമാധാന പാലനത്തിനായി വൻ പോലീസ് സന്നാഹമാണ് പ്രദേശത്തു വിന്യസിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് കരുതൽ സേനയെയും സജ്ജമാക്കിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരപരാധികളായ വിദ്യാർഥികളാണ് നീതിക്കുവേണ്ടി ജന്തർ മന്തറിൽ ഒത്തുകൂടിയിരിക്കുന്നതെന്നും സമാധാനപരമായി തുടരുന്ന ഈ സമരത്തിന് പോലീസ് അനുമതി നീട്ടിനൽകണമെന്നും നേതാക്കൾ പോലീസിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നും വിദ്യാഭ്യാസമന്ത്രിയുടെ രാജി മാത്രമാണ് തങ്ങളുടെ ഏക നിബന്ധനയെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
തലസ്ഥാനനഗരിയിൽ നടത്തിയ രണ്ടാംഘട്ട സമരത്തിൽ പാത്രവും സ്പൂണും കൊട്ടിക്കൊണ്ടായിരുന്നു "പാറ്റകളുടെ’ പ്രതിഷധം ആരംഭിച്ചത്. കോവിഡ് കാലത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഓർമിപ്പിച്ച് "ധർമേന്ദ്ര പ്രധാൻ എന്ന വൈറസ് അകന്നുപോകട്ടെ' എന്ന പ്രതീകാത്മക സൂചനയോടെയായിരുന്നു പാത്രം കൊട്ടൽ. പിന്നീട് കലാപ്രകടനം ഉൾപ്പെടെയുള്ളവ നടത്തിയും പ്രതിഷേധിച്ചു.
സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് ഇത്തവണയും സമരത്തിനായി ജന്തർ മന്തറിലെത്തിയിരുന്നു. കഴിഞ്ഞ ആറിനു ഡൽഹിയിൽ സിജെപി നടത്തിയ ആദ്യഘട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരേക്കാൾ കൂടുതൽ പേരാണ് ഇന്നലെ നടന്ന രണ്ടാംഘട്ട സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്.